പേമാരി
''''''''''''''''''''’'''''
മുറ്റത്തു വീണൊന്നുടയും മഴക്കുളിർ
ഇന്നെന്തിനിത്രക്കരിശപ്പെടുന്നു?
മുടിയഴിച്ചാർത്തിളകുന്ന രാക്ഷസിയായ്
വീഴുന്നു മണ്ണിൽ സീൽക്കാരത്തോടെ
മണ്ണിടിഞ്ഞുവീഴുന്നാർത്തനാദത്തോടെ
ഉന്മാദിനിയെപ്പോലൊഴുകുന്നു പുഴയും
ചങ്ങലക്കിലുക്കത്തോടെയാർക്കുന്നു
തിരമാലക്കൈകളാൽ കരയെ ഞെരിച്ച്
തെങ്ങിൻകൂട്ടങ്ങൾ മുടിയഴിച്ചാടുന്നു
വാഴകൾ വീണിട്ടൂർദ്ധശ്വാസം വലിക്കുന്നു
കൃഷീവലന്മാരുടെ സങ്കടക്കടലും വഴിയുന്നു
ഉരുൾപൊട്ടലാലുലയുന്നു മാനസങ്ങളും
കുടിലുകളെയും കുത്തിയൊലിപ്പിച്ചോടുന്നു
കുടിപ്പകയോടെ പേമാരി പിന്നെയും പെയ്യുന്നു
കുഞ്ഞുങ്ങൾ നിലവിളിക്കുന്നു സംഭീതരായ്
കാടിൻറെ മക്കളോ ചത്തൊഴുകീടുന്നാറ്റിൽ
ഏങ്ങലുകളുയരുന്നു കുടിലുകൾക്കുള്ളിൽ
നീറുന്ന നെഞ്ചകത്തോടെ ബന്ധുക്കളും
ചേരുന്നവരുടെ കണ്ണീർപ്പുഴയുമാ മാരിയിൽ
ഉപ്പുരസം ചേരുന്നാ തിരമാലക്കൈകളിൽ
പ്രകൃതിതൻ രോഷമിതെത്രനാൾ തുടരും?
ക്രുദ്ധരാം മേഘങ്ങളെപ്പോൾ മടങ്ങും?
പ്രകൃതിതൻ ചൂഷണം ഒടുങ്ങുംവരെയും
ജീവികൾതൻ നാശം തുടർക്കഥയായ് തീരുമോ?
''''''''''''''’''’'''''''’''''''''''''''''''''''''''''''''''''’'''''''''''''''''''''''
ഗീതാഞ്ജലി
18-6-2018
No comments:
Post a Comment