കർക്കടകം പിറക്കുമ്പോൾ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കർക്കടകമാസം പിറന്നെന്നാൽ തോരാതെ
കാർകൂന്തലുലച്ചിതാ പേമാരി പെയ്യവേ
തുള്ളിക്കൊരുകുടം തുള്ളിക്കുതിച്ചെത്തി
തുമ്പിപ്പെണ്ണിൻറെ ചേലയും നനച്ചിതാ
വിളഞ്ഞുനിന്നൊരു കായ്കനികളെല്ലാം
വിതുമ്പിനില്ക്കുന്നു ഈറനണിഞ്ഞിതാ
കുലയറ്റു, നിപതിച്ചിടുന്നു തുരുതുരെ,
കർഷകർക്കാധിയാളുന്നു നെഞ്ചിൽ !
പഞ്ഞമാസത്തിൽ കുടിലുകളിൽ കണ്ണീരിൻ-
പുഴയൊഴുകുന്നൊരു വിശപ്പിൻകാളലാൽ
പണിയില്ല, പണമില്ലെരിയുന്ന വയറുമായ്
പരിക്ഷീണരായല്ലോ പട്ടിണിപ്പാവങ്ങൾ!
രാമായണശീലുകളിൻ, കിളിപ്പാട്ടീണവുമായ്
രാവിൻറെ വരവോടെ മുത്തശ്ശി പാടുമ്പോൾ
ഉണ്ണിക്കിടാങ്ങളേറ്റുചൊല്ലുന്നു രാമകഥ
ഉല്ലാസഭരിതരായ് ഹൈന്ദവഗേഹത്തിൽ.
പ്രളയത്തിൻനീരാളിപ്പിടിത്തത്തിൽ പേമാരി
പ്രപഞ്ചത്തെയാഴ്ത്തുമ്പോൾ കരുണയന്യേ
നീട്ടുന്നു പരസ്പരം സഹായഹസ്തങ്ങൾ
നേരിൻറെ നിറമാർന്ന മനസ്ഥിതിയുള്ളോർ
ജാതിമതവർഗ്ഗഭേദങ്ങളന്യേ മാനവർ മറ്റു
ജന്തുജാലങ്ങളെപ്പോലെയാകുമീ മാസം
കർക്കടകമാസമതല്ലോ പ്രകൃതിതന്നുഗ്ര-
കാർക്കശ്യമലിവാൽ തോല്പിക്കുംമാസം.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
26-7-2018
No comments:
Post a Comment