Wednesday, October 15, 2025

വരയും വാക്കും

 വരയും വാക്കും

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
എൻമനമാംകനലിലെരിയുന്നൊരോർമ്മകൾ
ഇനിയെന്നേയ്ക്കുമായ് ചാലിച്ചിടട്ടെ ഞാൻ

വരകളായി,വരികളായി, വർണ്ണങ്ങളായ്
വരമ്പത്തൊഴിഞ്ഞ കൂട്ടരാം കിളികളായ്

വിടചൊല്ലി മറഞ്ഞതാം കപടസ്നേഹത്തിൻ
വിദ്വേഷക്കൊടുംകാറ്റിൽ പിടയുന്ന പ്രാണനായ്

അഴകാം ശാപത്തിൻതടവിൽ പിടഞ്ഞതാം
അഴലിൻറെ തേങ്ങലുതിർക്കും മയൂരമായ്

നിർവ്യാജസ്നേഹത്തിൻ പാശങ്ങളായൊരാ
നന്മയാം വെളിച്ചത്തിൻ വർണ്ണകിരണങ്ങളായ്

കവിതകളിൽ തുളുമ്പുന്നെൻ മിഴിനീർതുള്ളിയായ്
കാലം മായ്ക്കാത്ത മുറിവിൻ നൊമ്പരമായ്

അപൂർണ്ണതതൻ പര്യായമായിതാ വരയുന്നു
അക്ഷരത്തോരണം ചാർത്തുന്നു ചന്തത്തിൽ!

വർണ്ണങ്ങൾ ചാർത്തുവാൻ വന്നൊരു സന്ധ്യതൻ
വെളിച്ചം നിറച്ചിടാനെൻ പ്രാണൻറെ വിളക്കതിൽ!

വിളക്കൂതിക്കെടുത്തുവാൻ കുബുദ്ധികളാർത്തീടിലും
വിളക്കുമരമായെന്നും നന്മപക്ഷത്തു നിന്നിടാം!

സന്ധ്യയിരുളാം മരണക്കിണറിൽ വീണീടിലും
സത്യപ്രഭതൻ കിരണങ്ങൾ പുനർജ്ജനിപ്പിക്കാം!

അസ്വാതന്ത്ര്യത്തിൻ ഇരുട്ടറകളിൽനിന്നിതാ
അസുലഭസ്വാതന്ത്ര്യത്തിൻചിറകടിയൊച്ചകൾ

ചെവിയോർത്തുകൊണ്ടെൻ പ്രയാണം തുടരട്ടെ
ചാവേറുകൾക്കായിനിയുമിടംകരുതുക നിങ്ങൾ!
""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
26-1-2018
******************************************

No comments:

Post a Comment