Wednesday, October 15, 2025

ആരാമകുസുമം

 ആരാമകുസുമം

******************
ഇന്നെൻ്റെ വാടിയിൽ വിരിഞ്ഞുനിന്നു
നറുമണം പേറി നീയോമൽപ്പൂവേ
എന്നനുരാഗംപോലെ തഴുകിയോ
ഒരു മണിത്തെന്നൽ നിൻ ദലങ്ങളെ

നിറമേറും സ്വപ്നമഞ്ചലിൽ വന്നു നീ
എൻ കിനാവിൽ നിറഞ്ഞുവോ
മഴമുത്തങ്ങൾ കവിളിൽ പതിഞ്ഞോ
ചാരുത നൽകുവാൻ ഓമലാളേ

നിറങ്ങളാൽ പുൽകുവാൻ വെമ്പിനിന്നോ
അർക്കരശ്മികൾ നിൻ്റെ ചാരേ?
മിടിക്കുന്നതാർക്കുവേണ്ടി നിൻ ഹൃദന്തം
പറയൂ മൽസഖീ മെല്ലെയെൻ കാതിൽ

നിന്നുള്ളിൽ നിറയും മധു നുകരാൻ
ഒരു പൂത്തുമ്പിയിന്നണഞ്ഞ നേരം
നാണം തുളുമ്പി നിൽക്കുന്നതെന്തിനോ
കണ്ണുകൾ ചിമ്മിനോക്കുവതെന്തിനോ

ഒരു പ്രേമഗാനം ഒളിപ്പിച്ചിടുന്നുവോ
നിൻ മൗനത്തിൻ സരസ്സിനുള്ളിൽ
ഒരു ചിപ്പിക്കുള്ളിലെ സാഗരം പോലെ
നിൻമനമാർത്തു തുടിക്കുന്നുവോ?

ദിനവും നീ തൊടുകുറി ചാർത്തി നില്പൂ
എൻമനോമുകുരത്തിലെന്നും
നിന്നെപ്പിരിയുവാനാവില്ലൊരിക്കലും
വാടല്ലേ നിൻമുഖമോമൽപ്പൂവേ.
ഗീതാഞ്ജലി
4-7-2025
*******************************************

No comments:

Post a Comment