മരണമെത്തും നേരം
***********************
മരണത്തിൻ തീരത്തേക്കുള്ളൊരീ
യാത്രയിൽ കാലിടറി വീഴുമ്പോൾ
ഒരു നിമിഷനേരം വരുമോ നീയരികിൽ
അന്ത്യചുംബനം നൽകുവാനായ്
യാത്രചോദിക്കാനാവാതെ നീറിയെ-
ന്നാത്മാവു നിന്നിൽ ലയിച്ചിടാനായ്
കൊതിക്കുന്നുണ്ടെന്നുൾപ്പൂവെന്നു
നീയറിയുന്നുവോ പ്രിയതേ
വെള്ളപുതച്ചു തണുത്തുറഞ്ഞതാം
നിർവ്വികാരമായൊരെൻ ദേഹം
പട്ടടയിൽ വെയ്ക്കവെയെൻ ദേഹി
കേഴുന്നു നിൻ സാമീപ്യത്തിനായി
സൗന്ദര്യവുമാരോഗ്യവും പണിപ്പെട്ടു കാത്തുസൂക്ഷിക്കുവാനിത്രനാളും
ശ്രദ്ധിച്ചതെല്ലാം വിഫലമാകുമൊരു
ജീവിതപാരാവാരം താണ്ടുന്നു ഞാൻ
പ്രിയപ്പെട്ടവരെൻചുറ്റും കൂടിയോ
നൊമ്പരക്കടലിരമ്പുന്നോ ചുറ്റിലും
തേങ്ങലുകൾതൻ തിരശ്ശീല നീക്കി
തെന്നലും തന്നൊരന്ത്യചുംബനം
വിതുമ്പുന്ന പ്രകൃതിതൻ കണ്ണീർ കണ്ടു
രജനിയും സ്തംഭിച്ചു നോക്കിനിന്നു
എങ്കിലുമെന്നാത്മാവു നിന്നെത്തിരയുന്നു
നിൻ്റെ സ്നേഹക്കടലിൻതീരത്തണയാൻ
അവസാനശ്വാസംവരെ നിന്നെത്തിരഞ്ഞു
ഇരുട്ടു നിറഞ്ഞൊരെന്നാത്മാവു തേങ്ങി
ഇനിയൊരു പുനർജന്മമുണ്ടാവുമോ
നിൻ്റെ സ്നേഹപ്പെരുമഴയിൽ നനയുവാൻ
മരണത്തിനും പിരിക്കുവാനാകാത്തൊ-
രാത്മബന്ധം നിന്നോടെനിക്കെന്തേ!
ചിറകടിച്ചുയരുമ്പോഴുമെൻ പ്രാണൻ
നിന്നെത്തേടിയീ പ്രപഞ്ചമാകേ
ഗീതാഞ്ജലി
7-10-2025
No comments:
Post a Comment