Wednesday, October 15, 2025

വേർപാട്

 വേർപാട്

**********
സന്തോഷമേകുന്ന സ്വപ്നം കണക്കേ
എൻകുഞ്ഞിനായിന്നു കാത്തൊന്നിരിക്കേ
പൊന്നുമ്മ നൽകാനതീവം കൊതിക്കേ
വർണ്ണങ്ങളെന്നിൽ വിടർന്നേവമിന്നോ

പൊന്നിൻകുടത്തിൻ്റെയാസ്യം തലോടാൻ
കണ്ണൊന്നിമയ്ക്കാതെ കാതോർത്തിരിക്കേ
എന്നുണ്ണി ഭൂജാതനാകുന്ന നേരം
നീറുമ്പൊഴും പേറ്റുനോവിൻ്റെ മദ്ധ്യേ

വർണ്ണാഭമാകുന്ന സ്വപ്നം സമാനം
വന്നെത്തിയെൻ കുഞ്ഞു മാലാഖപോലെ
കൺചിമ്മി നോക്കുന്ന നേരത്തറിഞ്ഞൂ
ജീവൻ വെടിഞ്ഞെൻ്റെ പൈതൽ പൊലിഞ്ഞൂ

ജീവച്ഛവം പോലെ ഞാൻ സ്തബ്ധയായി
ആഴിച്ചുഴിക്കുള്ളിലോ വീണുപോയി
വാരിപ്പുണർന്നെൻ്റെ കുഞ്ഞിൻ ശരീരം
ചുംബിച്ചിടാൻപോലുമാകാതെ നിന്നു.

വേർപാടു താങ്ങാനെനിക്കാവുമോ ഹാ!
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമെന്നും
നോവാൽ പിടഞ്ഞെൻ ഹൃദന്തം തകർന്നു
കാർമേഘവർണ്ണംപടർന്നെൻ്റെയുള്ളിൽ.
വൃത്തം:വിദ്ധ്വങ്കമാല
താളം:തംതംത തംതംത തംതംത തംതം
ഗീതാഞ്ജലി
28-8-2025
***********************************************

No comments:

Post a Comment