Wednesday, October 15, 2025

പിണക്കം

 പിണക്കം

**********
പിണങ്ങുവാൻ നിനക്കാകുമോ ചൊല്ലൂ
എന്നോടെൻ പ്രിയസഖാവേ
ഒരു മുല്ലവള്ളിപോൽ നീ പടർന്നു
എൻ ഹൃദയാരാമത്തിലെന്നുമേ

പിരിയാനാവില്ലിനിയെനിക്കു നിൻ മായാവലയത്തിൽനിന്നും
ഒരു വാക്കുപോലുമുരിയാടാതെ നീ
ഞെരുക്കിടുന്നെൻ പ്രാണനെ

കാർമുകിൽ നിറഞ്ഞൊരെൻ മനസ്സിൽ
പെയ്തൊഴിയാൻ വെമ്പിനില്പൂ നീ
കാർവർണ്ണനായണയൂ നിൻ രാധയെ
പുല്ലാങ്കുഴൽ നാദമായി പുണരൂ

വരണ്ടുണങ്ങിയ മണ്ണായെൻ മാനസം
പ്രിയനെന്നെയിന്നു പിരിഞ്ഞ നാളിൽ
മഴത്തുള്ളിയായെന്നിൽ പെയ്തിടാനായ്
പിണക്കം മാറ്റിയെത്തിടൂ നീ

വഴിക്കണ്ണുമായി കാത്തിരിക്കുന്നിതാ
തവപാദസ്പർശനത്തിനായി
ഈ വഴിത്താരയിൽ വിരിച്ചിടാം ഞാൻ
വസന്തത്തിൻ രോമാഞ്ചങ്ങളെ

അണയുകില്ലേ ഭവാനെൻ ചാരെയിന്ന്
കവിത കുറിക്കുവാനെൻ മനസ്സിൽ
നിനവുകൾ നിറച്ചൊരു താലത്തിൽനിന്ന്
തൊടുകുറി ചാർത്താം തിരുനെറ്റിയിൽ

ചന്ദനത്തെന്നലെൻ ചാരെ നില്പൂ
നിൻമിഴിപ്പൂക്കളെത്തലോടുവാൻ
കടാക്ഷിച്ചിടുകയീ തരളഗാത്രിയെ
ഇണക്കത്തിൻ നിലാവലയിലൂടെ
********************************************
ഗീതാഞ്ജലി
17-7-2025
***********************************************

No comments:

Post a Comment