Sunday, April 8, 2018

പ്രത്യാശ


പ്രത്യാശ
''''''''''''''''''''''''''''
ദു:ഖത്തിരയാർത്തീടുന്നന്പിലശേഷം
ദാരിദ്ര്യമതുതെല്ലും കാട്ടാത്തോർക്കല്ലോ
ദു:ഖിതർക്കായൊരു ക്രൂശുചുമന്നോനും
ദു:ഖത്തിൻ കയ്പുനീരല്ലോ കൊടുത്തു!

സ്നേഹത്തിൻ സാഗരമുള്ളിൽ നിറച്ചുള്ള
സാന്ത്വനഭാവങ്ങളെ ക്രൂശിലേറ്റിടുന്നെന്നും
സാത്വികർക്കെന്നുമീ മുൾമുടിക്കെട്ടല്ലോ
സ്വാർത്ഥമീലോകത്തിൻ സമ്മാനമായിതോ!

സ്നേഹത്തിൻ വിലയെ തിരിച്ചറിയാത്തൊരു
സ്വാർത്ഥമാം ലോകത്തിലെന്തിനെൻ പാഴ്ജന്മം?
ഏഷണികൂട്ടുന്നോരെൻ ചുറ്റുംനിരക്കുമ്പോൾ
എന്തിനൊരുക്കുന്നു സ്നേഹത്തിൻ വിഷുക്കണി?

ബാലിശമായൊരാ വിധിന്യായങ്ങളേല്ക്കുവാൻ
ബാക്കിയില്ലെൻ ജീവൻ തുറുങ്കിലടയ്ക്കുവാൻ
ക്രൂശിലേറ്റീടുന്നു ന്യായാധിപതികളോ നന്മയെ
കാണാതതിൻ മൂല്യമരികത്തു മേവീടുമ്പോൾ!

പ്രത്യാശതൻപുലരിയിനിയും പിറക്കുമോ
പ്രത്യയശാസ്ത്രങ്ങൾ തച്ചുടച്ചീടുമ്പോളിന്നും?
പ്രാണനെ ദയയന്യേ തെരുവിലരിയുമ്പോൾ
പ്രാണികളാർക്കുന്നന്ത്യചുംബനത്തിനായി!

മുപ്പതുവെള്ളിക്കാശിതോ ചുംബനവിലയിന്നും
മുനിഞ്ഞുകത്തുമൊരുസ്നേഹത്തിരിനാളത്തിൻ?
മനുഷ്യനായ് ജനിച്ചതു മാത്രമോയെന്നപരാധം?
മർത്ത്യരിൽ സ്നേഹത്തിന്നുറവകൾതീർന്നതോ

പുനർജ്ജനിച്ചിടാം ഞാൻ മുട്ടിവിളിച്ചീടിൽ
പുതുനാമ്പായ് സ്നേഹത്തിൻ പൂക്കൾചൂടി
പുതുഗാനമായ് വിലയിച്ചീടുവാനാത്മാവിൽ
പുതുക്കിടാൻ കാരുണ്യം വറ്റിയൊരുലകം!
’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
#ഗീതാഞ്ജലി
1-4-2018



No comments:

Post a Comment