Monday, February 25, 2019

മൃഗശാലയിലെ സിംഹം

മൃഗശാലയിലെ സിംഹം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂട്ടിലൊരു സിംഹമതു തേങ്ങിടുകയല്ലോ
ഉള്ളമതിലെന്നുമതലഞ്ഞിടുകയല്ലോ
വിട്ടകലുമെന്നു കരുതാഞ്ഞതൊരു കാടിൻ
ഓർമ്മകളുണർന്നു കഴിയുന്നിതൊരു പാവം!

കാട്ടിലതു വീരപുരുഷൻറെയൊരു ഗർവ്വിൽ
വാണകഥയൊന്നയവിറക്കിടവെയെന്നും
ശോകരസമുള്ളിലതിനേറിടുകയല്ലോ
ആശകളതോ വിഫലമായിടുകയല്ലോ

ഈ തടവിലെത്ര ദിനമെണ്ണിവലയുന്നൂ
ഈ സ്ഥിതിയിതന്ത്യദിനമങ്ങണയുവോളം
മാനവനു ചേലിലൊരു കാഴ്ചയതു നിത്യം
വേദനകളറ്റ ശിലയായി മൃഗരാജൻ!

കാനനഗൃഹത്തിലൊരു വട്ടമണയാനായ്
ആശയൊടു ദേഹിയതു തേങ്ങിടുകയായീ
ആരറിവു നൊമ്പരമൊരാർദ്രഹൃദയത്തിൻ
കാഴ്ചയിതു സാധുവൊരു കച്ചവടവസ്തു

കാട്ടിലൊരു വീരമൃഗമായി വിഹരിച്ച
നാളുകളതോർത്തു നെടുവീർപ്പിടവെ നെഞ്ചം
എന്തു സുകൃതം മരുവിടേണമിനി ചൊല്ലൂ
നല്ല സുദിനങ്ങളിനിയിങ്ങുവരുവാനായ്!
(വൃത്തം-ഇന്ദുവദന)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
25-11-2018



No comments:

Post a Comment