Monday, February 25, 2019

ചീവീടിൻറെ പാട്ട് (കഥ)

ചീവീടിൻറെ പാട്ട്
''''''''''''''''''''''''''''''''''''''''''''''''''’''''''''’''
വിനീതയ്ക്ക് വല്ലാത്ത സന്തോഷം തോന്നി,ഒരു ദിവസമായി തന്നെ അലോസരപ്പെടുത്തിയിരുന്ന ആ ചീവിടിൻറെ ശബ്ദം ഇപ്പോൾ രണ്ടു മണിക്കൂറായി കേൾക്കാനേയില്ല.അതു രക്ഷപെട്ടു കാണുമോ?അതോ കരഞ്ഞുതളർന്ന് അത് തന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നയിടത്തുതന്നെ വീണ് മരിച്ചു കാണുമോ?ഹേയ്,അതാവാൻ വഴിയില്ല! ഇന്നൊരു നല്ലദിവസമല്ലേ?എന്നാണല്ലോ ഈ വീട്ടിൽ താനൊഴിച്ചു ബാക്കിയെല്ലാവരും പറയുന്നത്!
  " അപ്പോൾ നിനക്കുമാത്രമെന്താ സങ്കടദിനമോ?"
അവൾ അവളോടുതന്നെ ചോദിച്ചു.എല്ലാവർക്കും വിവാഹവാർഷികദിനം സന്തോഷത്തിൻറേതാണല്ലോ! രാവിലെ ഭർത്താവ് അതോർമ്മപ്പെടുത്തുകയും തന്റെ അപാരമായ മറവിയെപ്പറ്റി അമർഷം പ്രകടിപ്പിക്കുകയും ചെയ്തു, വാക്കുകളിൽ പരിഹാസം നിറച്ചുകൊണ്ട്.
  "ഇന്നു നിൻറെ വിവാഹവാർഷികമാണെന്നു കേട്ടു! ആശംസകൾ!"
അപ്പോളാണ് അവൾ ഇന്ന് മേയ് 14 ആണല്ലോയെന്നും താനത് ഓർത്തില്ലല്ലോയെന്ന കുറ്റബോധം മറച്ചുവച്ചുകൊണ്ട് ആശംസകൾ അദ്ദേഹത്തിനും നേർന്നത്! അല്ലെങ്കിലും ഒരു തടവുജീവിതത്തിന് എന്ത് വാർഷികം!ആ ചിന്ത അവളുടെ ഉള്ളിൽനിന്നും ഒരു ദീർഘനിശ്വാസത്തിൻറെ രൂപത്തിൽ പുറത്തേയ്ക്ക്  വന്നെങ്കിലും ആ ചിന്താസരണിയെ മനമാകുന്ന അണക്കെട്ടിനാൽ തടഞ്ഞുനിർത്തുന്നതിൽ തത്ക്കാലം വിജയിച്ചു!എന്നിട്ട് ചീവീടിൻറെ ശബ്ദത്തിനായി കാതോർത്തു!
ഇന്നലെ രാത്രിയിൽ അതിന്റെ പാട്ടുകേട്ടാണല്ലോ താനുറങ്ങിയത്! ഇടയ്ക്ക്  എഴുന്നേറ്റത്,അതിൻറെ പാട്ടുകേട്ടിട്ട്  ഉറക്കം നഷ്ടപ്പെട്ട ഭർത്താവിൻറെ അതൃപ്തിപ്രകടനത്തെ തുടർന്നായിരുന്നു!
             "ഓ!എന്തു ശല്യമാണ്!ഈ ജന്തു ഉറങ്ങാനും സമ്മതിക്കില്ല!ജനൽ തുറന്നിട്ടാലും ഇറങ്ങിപ്പോവുകയുമില്ല"
        ചീവീടിൻറെ പാട്ടിനെയും ഭേദിച്ചുനിന്ന ഭർത്താവിന്റെ മുരടനക്കമാണ് അവളുടെ നിദ്രയ്ക്ക് ഭംഗം വരുത്തിയത്!
'താനും ഒരു ചീവീടായിരുന്നെങ്കിൽ',
അവളാശിച്ചു!
ചീവിടിനറിയില്ലല്ലോ,ഈ വീട്  മനുഷ്യനുവേണ്ടി മനുഷ്യൻ തീർത്ത കാരാഗൃഹമാണെന്നും ആ കാരാഗൃഹത്തിൽ അറിയാതെ അകപ്പെട്ട തനിക്ക് പുറത്തുകടക്കാനുള്ള രക്ഷാസങ്കേതമാണ് ജനലുകൾ എന്നതും! എന്തായാലും മനുഷ്യന് ചീവിടിൻറെയെന്നപോലെ ചീവീടിന് മനുഷ്യഭാഷ മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതിനാലോ തന്റെ പാട്ടിനെ മനുഷ്യൻ പരിഹസിക്കുന്നെന്ന് തോന്നിയതിനാലോ അത് പൂർവ്വാധികം ഊർജ്ജിതമായി തന്റെ പാട്ട് തുടർന്നു,ഒരു യുദ്ധം പ്രതീക്ഷിച്ചപോലെ.അതോ ജനാലയ്ക്ക് പുറത്ത് വിശാലമായ ലോകമുണ്ടെന്നറിയാത്തതുകൊണ്ടോ? അവിടെ തൻറെ കൂട്ടുകാർ  നടത്തുന്ന വലിയൊരു പാട്ടുകച്ചേരിയിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള നൈരാശ്യത്തിൻറെ ഏങ്ങലടിയോ ഈ പാട്ട്?ഇങ്ങനെയോരോന്നാലോചിച്ച് വിനീതയുടെ ഉറക്കവുംനഷ്ടപ്പെട്ടു! 
  'പാവം ചീവീട്! അതിന് രക്ഷപെടാൻ വഴിയറിയാത്തതുകൊണ്ട് ഈ മുറിക്കുള്ളിൽ എവിടെയോയിരുന്ന് തേങ്ങിയിരുന്നത്, തന്നെപ്പോലെ',അവൾ മന്ത്രിച്ചു!
      വിവാഹദിവസത്തിൻറെ ഓർമ്മകൾ അപ്പൂപ്പൻതാടിപോലെ   വിനീതയുടെ മനസ്സിലേക്ക് ഊളിയിട്ട് പറന്നുവീണു!അന്നുതുടങ്ങിയ കാരാഗൃഹവാസത്തിൻറെ ഇരുപതാം വാർഷികമാണല്ലോ പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയത്! അല്ലെങ്കിലും കാരാഗൃഹത്തിൽ ആഘോഷങ്ങൾക്കെന്തു പ്രസക്തി!
കലയോടും സാഹിത്യത്തോടും അതീവ മമതയുണ്ടായിരുന്ന തന്റെ ഇഷ്ടങ്ങൾ കുഴിച്ചുമൂടി! ഭർത്താവ് അടുത്തില്ലാത്ത അവസരങ്ങളിൽ ചിലപ്പോൾ തന്റെ പെയിന്റുണങ്ങിയ ബ്രഷുകളെടുത്തു വല്ലപ്പോഴും നോക്കാറുണ്ട്.വിവാഹത്തിന് മുമ്പെഴുതിയ കഥകളും ഇടയ്ക്ക് ഓടിച്ചുവായിക്കാറുണ്ട്.ഇവിടെ ഇതൊക്കെ നിരോധിച്ചിരിക്കുകയാണല്ലോ! വിവാഹത്തിനു ശേഷം ഒരു ദിവസം താൻ വരച്ച പെയിന്റിംഗ് വളരെ സന്തോഷത്തോടെ കാണിച്ചപ്പോളാണ് ആദ്യമായി താൻ അടിയേറ്റത്!
'ആ അടിയുടെ ആഘാതത്തിൽ നിന്ന് ഇപ്പോഴും താൻ മുക്തയല്ലല്ലോ',വിനീത ഭീതിയോടെ ഓർത്തു! പെണ്ണിന്റെ ജീവിതം അടുക്കളയിലെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയാൽ മതിയെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തോട് തനിക്കിനിയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

   ചീവിടിൻറെ പാട്ട് പൊടുന്നനെ ചെവിയിൽ ആർത്തലച്ചപ്പോഴാണ് വിനീത സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നത്!അതിനിനിയും രക്ഷപെടാൻ സാധിച്ചിട്ടില്ലെന്നറിഞ്ഞതിലുള്ള ഞെട്ടലോടെ!


   

No comments:

Post a Comment