കടലാസുവഞ്ചി
"" "" "" "" "" "" "" ""
ഉണ്ടെനിക്കു കടലാസ്സുവഞ്ചിയാ
ബാല്യകാലനദിയിൽ തുഴഞ്ഞിടാൻ
പാഞ്ഞിടുന്നു പിറകോട്ടിതോർമ്മകൾ
കാറ്റുപോലെയലയുന്നു ചിന്തകൾ.
കൂട്ടരൊത്തുകളിയാടിടുന്നൊരാ
നാളുകൾ തിരികെ വന്നുവെങ്കിലോ
കുട്ടിയായി, കളിവഞ്ചിതന്നിലായ്
കാഴ്ച കണ്ടു, തുഴയുന്നതോർപ്പു ഞാൻ.
ബാല്യകാലമൊരു ഹർഷഗീതമായ്
തേടിവന്നു മമ ജീവവേണുവിൽ.
താളമിട്ടുവരുമോർമ്മകൾ തരും-
ഹ്ലാദമൊന്നു പകരേണ്ടതെന്നുമേ
പെയ്തുതോർന്ന മഴയത്തു കൂട്ടുകാർ
ചേർന്നൊഴുക്കി കടലാസുവഞ്ചികൾ.
മത്സരിച്ചു മമ വഞ്ചിയും തുഴ-
ഞ്ഞെത്തുവാൻ വളരെ വാഞ്ഛയോടെ ഹാ!
വിണ്ണിലോടിയലയും ഘനങ്ങളാം
നാരിമാർ മുടിയഴിച്ചുതുള്ളവേ
മുങ്ങിയെൻറെ കടലാസുവഞ്ചിയും
മുങ്ങി ഞാനുമൊരു ദുഃഖഗംഗയിൽ.
ആ ദിനങ്ങളിനിയും വരുന്നതും
കാത്തുനില്പു മമ മാനസം വൃഥാ.
ജീവിതം തുഴയവേ തളർന്നിടും-
നേരമീ മധുരമോർമ്മകൾ വരം.
(വൃത്തം - രഥോദ്ധത)
"" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
8-11-2020
No comments:
Post a Comment