Sunday, November 19, 2017

കളഞ്ഞുപോയ ശൈശവം

പിഞ്ചിളം കുഞ്ഞിൻറെ പുഞ്ചിരിയായിതാ
പുലർകാലമണഞ്ഞെൻറെ ചുണ്ടിൽ പകരുവാൻ
കുഞ്ഞിളംതെന്നലും കുണുങ്ങിവന്നീടുന്നു
കൊഞ്ചലുമായിതാ പഞ്ചവർണ്ണക്കിളി!
ക്രൂരമാം ലോകത്തിൻ വാഗ്ശരങ്ങളാലേ
കരളിനെ കീറിമുറിച്ചീടുമ്പോളെല്ലാം
കാപട്യമേശാത്തൊരുകുഞ്ഞിൻ മൊഴിപ്പൂക്കൾ
കാതര്യമകറ്റുന്നെന്നായുസ്സിൻ മരുഭൂവിൽ!
നിന്നിൽനിന്നുണരുന്ന നന്മതൻ മുകുരങ്ങൾ
നീണ്ടൊരു പന്ഥാവിലെങ്ങുകൊഴിഞ്ഞുപോയി?
നേരിൻറ നൊമ്പരപ്പാതയിൽ പൂക്കുന്ന
നൈർമ്മല്യമോലുമാ തുമ്പപ്പൂക്കളേതും
കണ്ടിട്ടും കാണാതെ പോകുവാനാരാനും
കർണ്ണത്തിലോതിയോ ഓമനക്കുഞ്ഞേ നിൻ?
മഞ്ചാടിക്കുരുക്കളാൽ വർണ്ണാഭമായൊരാ
മാകന്ദവാടിയിൽ മാമ്പൂക്കൾ കൊഴിയുംപോൽ
നിന്നിലെ ശൈശവമെന്നുകളഞ്ഞുപോയ്?
നിഷ്കളങ്കതതൻ മാധുര്യമെങ്ങുപോയ്?
തേടിയിറങ്ങുക നന്മതൻ മുത്തുകൾ
താവകഹൃത്തിന്നറയിലൊളിപ്പിക്കാൻ!
സ്നേഹംവറ്റാത്തൊരു ദീപത്തിൻപ്രഭപോലെ
സുസ്മേരംവിടരട്ടെ നിൻചുണ്ടിലെന്നാളും!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
14-11-2017
ശിശുദിനാശംസകൾ!

No comments:

Post a Comment